റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ഈ മാസം 17മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും

0

കീവ് ∙ റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ഈ മാസം 17മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ പോളണ്ടിലെ വാഴ്സയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ഉണ്ടായതിനു പിന്നാലെ മാർച്ച് 13നാണ് എംബസി അടച്ചത്.

യുക്രെയ്നിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് മനുഷ്യാവകാശ പ്രശ്നങ്ങൾ വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം യുക്രെയ്ന് 50 കോടി യൂറോയുടെ സഹായം നൽകാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.

അതിനിടെ, യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ കീവിലെ കോടതിയിൽ തുടങ്ങി. റഷ്യ പതിനായിരത്തോളം യുദ്ധകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. ബ്രിട്ടനും നെതർലെൻഡ്സും വിചാരണയിൽ യുക്രെയ്നെ സഹായിക്കും.

ഡോൺബാസ് മേഖലയിൽ നദി കടക്കുകയായിരുന്ന റഷ്യൻ സേനാ വ്യൂഹത്തിന്റെ കവചിതവാഹനങ്ങൾ യുക്രെയ്ൻ സൈന്യം തകർത്തതായി ബ്രിട്ടിഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒരു പാലം തകർക്കുകയും കരിങ്കടലിൽ റഷ്യയുടെ യുദ്ധസാമഗ്രികളുമായി വന്ന കപ്പലിന് തീയിടുകയും ചെയ്തു. രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്താനും യുക്രെയ്ന് സാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറിയുള്ള ഡെർഗാച്ചിയിൽ ജനങ്ങൾക്കു വേണ്ടിയുള്ള സഹായ വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഹൗസ് ഓഫ് കൾചർ എന്ന കെട്ടിടത്തിനു നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി മേയർ വ്യാസെസ്ലേവ് ആരോപിച്ചു. വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ യുവദമ്പതികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഹർകിവ് മേഖലയിൽ യുക്രെയ്ൻ യുദ്ധവിമാനം വെടിവച്ചിട്ടതായും എണ്ണശുദ്ധീകരണശാല പ്രവർത്തനരഹിതമാക്കിയതായും റഷ്യ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here