കൊച്ചി ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ഇത്രയധികം ശബ്ദവും ക്രോധവും വേണ്ടെന്നു ഹൈക്കോടതി. പദ്ധതി നടക്കണമെങ്കിൽ സാമൂഹികാഘാത പഠനം (എസ്ഐഎ) നിശ്ശബ്ദമായി നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പദ്ധതിക്കായി കെ–റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയാണു ഹൈക്കോടതിയുടെ പരാമർശം.
എസ്ഐഎയ്ക്കായി കല്ലിടുന്നതിന് എതിർപ്പുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചു സർവേ തുടരാൻ നിർദേശിച്ചെന്നു സർക്കാർ വിശദീകരിച്ചു. തുടർന്നാണു നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ഓർമിപ്പിച്ചത്. സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകാൻ നിർദേശിച്ച കോടതി ഹർജി ജൂൺ രണ്ടിനു പരിഗണിക്കും.