തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ പ്രതികളായ, ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ തള്ളി. ഓഫിസ് ആക്രമിച്ച് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നാണ് കേസ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ പരമായി നിലനിൽക്കുന്നത് അല്ല എന്നുമായിരുന്നു സർക്കാർ വാദം.
എന്നാൽ, കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളുവുകൾ ഉണ്ടെന്നും ഇതിൽ രാഷ്ട്രിയ പ്രേരണ ഇല്ലെന്നും പരാതിക്കാരൻ മറുപടി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫിസ് ആക്രമിച്ചത്. മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.