തിരുവനന്തപുരം: ഇസ്ലാമിക ഭീകര വാദത്തെ കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക തള്ളി കളയാൻ ആവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇസ്ലാമിക തീവ്രവാദം കൈസ്തവ സഭകൾക്ക് ആഗോള തലത്തിലുണ്ടാക്കിയ നഷ്ടം ചെറുതല്ല. സഭയുടെ ആശങ്ക അതേ പ്രാധാന്യത്തോടെ നരേന്ദ്രമോദി സർക്കാർ കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്ന് സഭ അല്ലാതെ പിന്നെ ആര് പറയുമെന്നും അദ്ദേഹം ചോദിച്ചു.
ജിഹാദ് എന്ന പദം ഉപയോഗിച്ചാൽ അഭിവന്ദ്യരായ ബിഷപ്പുമാർ കേസുകളിൽപ്പെടുകയാണ്. കേരളത്തിൽ ലവ് ജിഹാദ് ഉണ്ട് എന്ന് ആദ്യം പറഞ്ഞത് വിഎസ് ആണ്. ഇത് തെളിയിക്കുന്ന പോലീസ് റിപ്പോർട്ടും നിലവിലുണ്ട്. എന്നാൽ ഇത്തരം തെളിവുകൾ ഉണ്ടായിട്ടും കേരളത്തിലെ സർക്കാരിന് അത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു.
ജോസ് കെ മാണിയ്‌ക്കും ജോർജ് എം തോമസിനും ഈ വിഷയത്തിൽ നിലപാട് മാറ്റണ്ടി വന്നു. റോഷി അഗസ്റ്റിന് നാക്കുപിഴ ഇല്ലാതെ സംസാരിക്കേണ്ട അവസ്ഥയാണുള്ളത്. മത തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. അത് ഏതെങ്കിലും സമുദായത്തിനു എതിരായല്ല. കെ-റെയിൽ അടക്കം സഭ ഉന്നയിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നും മുരളീധരൻ പറഞ്ഞു.