കീവ്: ബെലാറൂസില്‍ നടന്ന റഷ്യ-യുക്രെയ്ൻ പ്രതിനിധികളുടെ ആദ്യ റൗണ്ട് ചര്‍ച്ച അവസാനിച്ചു. അഞ്ചര മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ മടങ്ങിയതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇരു രാജ്യങ്ങൾ തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇനിയും തുടരാൻ ധാരണയായി. രണ്ടാം റൗണ്ട് ചര്‍ച്ച അടുത്തദിവസങ്ങളില്‍ നടക്കുമെന്നാണ് സൂചനകള്‍. പോളണ്ട്- ബെലാറൂസ് അതിർത്തിയിലായിരിക്കും ഈ ചർച്ചയെന്ന് റഷ്യ അറിയിച്ചു.
ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന് രംഗത്തെത്തി. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. ധാരണയിലെത്താനുള്ള നിർദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു.
ഇതിനിടെ യുക്രെയ്ന് തലസ്ഥാനം കീവിൽനിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നൽകി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. .