കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങളും കോടതി ആരാഞ്ഞു.മെമ്മറി കാര്‍ഡിന്റെ വീഡിയോ ഹാഷ് വാല്യൂവില്‍ മാറ്റമില്ലെന്നും വോളിയം ഹാഷ് വാല്യൂവിന് മാത്രമാണ് മാറ്റം എന്നും കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ തുറന്ന് പരിശോധിച്ചാല്‍ കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറുമെന്ന് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപ കോടതിയെ അറിയിച്ചു.
അന്വേഷണം വൈകിപ്പിക്കുക മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം കോടതിയിൽ ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിഭാഗം ആരോപിക്കുന്നത് പോലെ യാതൊരു അജണ്ടയും ഇല്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഏത് ലാബില്‍ പരിശോധിക്കണമെന്ന് പറയാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതിയെ കുറ്റപ്പെടുത്താന്‍ ശ്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. എഡിറ്റ് ചെയ്തിട്ടുണ്ടോയെന്നും കോപ്പി ചെയ്തിട്ടുണ്ടോയെന്നും അറിയണം. ദൃശ്യങ്ങളുടെ ശബ്ദം മാറിയാല്‍ പോലും അര്‍ത്ഥം മാറും. ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.