സിപിഐക്കാർ ഫോട്ടോ ഉപയോഗിച്ചത് യുവതിയുടെ അനുമതിയില്ലാതെ; സെക്ഷ്വൽ അബ്യൂസ് ആണെങ്കിലേ കേസ് എടുക്കാൻ കഴിയൂ എന്ന് പൊലീസ്; പാർട്ടിക്കും പൊലീസിനും മോഡലായ യുവതിയുടെ പണി ഇങ്ങനെ

0

തൃശ്ശൂർ: ഫ്ലെക്സ് ബോർഡിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചതിന്റെ പേരിൽ സിപിഐക്കെതിരെ മോഡൽ. മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ അശ്വതി വിപുൽ ആണ് സിപിഐക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. സി.പി.ഐ കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്ലെക്സ് ബോർഡിലാണ് അശ്വതി കറ്റയേന്തി നിൽക്കുന്ന ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത്.

സംഭവത്തിൽ വക്കീൽ നോട്ടീസ് അയക്കാനാണ് അശ്വതിയുടെ തീരുമാനം. ചിത്രം ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി വാങ്ങിയിട്ടില്ലെന്നും ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് ഈ ഫ്ലെക്സിനെ കുറിച്ച് താൻ അറിഞ്ഞതെന്നും അശ്വതി പറഞ്ഞു. ഒരാളുടേയും അനുമതി ഇല്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കാൻ പാടില്ല. ഈ രീതി തെറ്റാണ്. ഇനി ഒരു സ്ത്രീക്കും ഈ അനുഭവം വരാൻ പാടില്ല എന്നത് കൊണ്ടാണ് നിയമപരമായി നേരിടുന്നതെന്നും അശ്വതി പറയുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തൃക്കാക്കര പോലീസിനെ ബന്ധപ്പെട്ടിരുന്നു. സെക്ഷ്വൽ അബ്യൂസ് ആണെങ്കിലേ കേസ് എടുക്കാൻ കഴിയൂ എന്നാണ് പോലീസിൽ നിന്നും കിട്ടിയ മറുപടി പോലീസിന്റെ ഈ സമീപനത്തിന് പിന്നിൽ എന്താണെന്ന് മനസ്സിലാകുന്നില്ല. അഭിഭാഷകനെ കണ്ട ശേഷം പാർട്ടിക്ക് നോട്ടീസ് അയക്കും. ഞാൻ ഒരു പാർട്ടിയുടേയും അനുഭാവി അല്ല. മാനനഷ്ടമല്ല ഈ കേസിൽ വേണ്ടത്. അനുമതി ഇല്ലാതെ ഫോട്ടോകൾ ഉപയോഗിക്കുന്ന രീതി മാറണം എന്ന ഉദ്ദേശമേ തനിക്കുള്ളൂ. പ്രതിഷേധമറിയിച്ചിട്ടും പാർട്ടിയിൽനിന്ന് ആരും തന്നെ വിളിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അശ്വതി വിപുൽ പറയുന്നു. പെൺകുട്ടികൾ മേക്കപ്പ് ആർട്ടിസ്റ്റുകളാണ് അല്ലെങ്കിൽ മോഡലാണ് എന്നൊക്കെ കേൾക്കുമ്പോൾ മറ്റെന്തോ ആണെന്നും മോശക്കാരാണെന്നുമുള്ള രീതിയിലാണ് പലരും കാണുന്നത്. സമൂഹത്തിന്റെ ഈ സമീപനം തന്നെ മാറണം എന്നും അശ്വതി വിപുൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സംഭവത്തിൽ സി.പി.ഐ. വേലൂർ ലോക്കൽ കമ്മറ്റിയുടെ വിശദീകരണം ഇങ്ങനെ: വാട്സ്ആപ്പിൽ ഗുഡ്മോണിങ് മെസേജ് ആയി വന്ന ചിത്രമായിരുന്നു. കറ്റയേന്തിയ കർഷകസ്ത്രീയുടെ ഫോട്ടോ ആയതുകൊണ്ടാണ് ഫ്ലെക്സ് ബോർഡിൽ ഉപയോഗിച്ചിട്ടുള്ളത്. അവർ മോഡലാണെന്ന് അറിയില്ലായിരുന്നു. അശ്വതി എതിർപ്പുമായി രംഗത്ത് എത്തിയതോടെ ഫ്ലെക്സുകൾ പിൻലിച്ചിട്ടുണ്ടെന്നും ചിത്രം ഉപയോഗിക്കും മുമ്പ് അനുമതി വാങ്ങണമെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നും സി.പി.ഐ. വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here