യുക്രൈനിലെ യുദ്ധമേഖലയിൽനിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു

0

ന്യൂഡൽഹി: യുക്രൈനിലെ യുദ്ധമേഖലയിൽനിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാരിന്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച സുപ്രീംകോടതി, യുക്രൈനിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്‌ലൈൻ തുടങ്ങുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടു. യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യുക്രൈനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ തങ്ങൾ ഒന്നും പറയാനുദ്ദേശിക്കുന്നില്ലെന്നും സർക്കാർ നടപടികളെ പ്രശംസിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ജനങ്ങളുടെ ആശങ്കയാണ് തങ്ങളുടെ വിഷയമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

യുക്രൈനിൽ നടക്കുന്ന യുദ്ധം ദൗർഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചരിത്രത്തിൽനിന്ന് നമ്മൾ പഠിക്കാൻ തയ്യാറാകുന്നില്ലെന്നത് കഷ്ടമാണ്. അവിടെ കുടുങ്ങിയ വിദ്യാർഥികളെക്കുറിച്ചാണ് നമുക്ക് ആശങ്കയുള്ളതെന്നും ബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here