ലോസ് ഏഞ്ചലസ് : ആഡംബര ജീവിതത്തിനും ചൂതാട്ടത്തിനുമായി സ്കൂൾ ഫണ്ടിൽ നിന്നും 800,000 ഡോളർ (5,97,13,200 രൂപ) മോഷ്ടിച്ച കന്യാസ്ത്രീ ഒടുവിൽ പിടിയിൽ. 80-കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറാണ് അറസ്റ്റിലായിരിക്കുന്നത്. കന്യാസ്ത്രീയെ ഒരു വർഷത്തേക്ക് ജയിലിലച്ചു.
വർഷങ്ങളായി ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു റോമൻ കാത്തലിക് എലിമെന്ററി സ്കൂളിന്റെ പ്രിൻസിപ്പലാണ് മേരി. അവിടെ മികച്ച രീതിയിൽ ജോലി ചെയ്തിരുന്ന മേരിക്കെതിരെ കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾ വന്നു തുടങ്ങിയത്. സംഭവം പുറംലോകം അറിഞ്ഞതോടെ മേരി എല്ലാം തുറന്ന് പറയുകയായിരുന്നു.
‘ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എല്ലാറ്റിനുമുപരിയായി പലരും എന്നിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്റെ ലംഘനമാണ് നടത്തിയത്.’ കോടതിയിൽ അവർ കുറ്റമേറ്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു.ഒപ്പം കഴിഞ്ഞ വർഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതായും മേരി കോടതിയിൽ പറഞ്ഞു.
തട്ടിപ്പിനെക്കുറിച്ച് ഒരു ഓഡിറ്റർ ഭീഷണിപ്പെടുത്തിയപ്പോൾ രേഖകൾ നശിപ്പിക്കാൻ ജീവനക്കാരോട് മേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിമർശനങ്ങൾ ഉയർന്നപ്പോൾ മേരിയ്ക്ക് പിടിച്ച് നിൽക്കാനായില്ല. പുരോഹിതന്മാർക്ക് കന്യാസ്ത്രീകളെക്കാൾ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും താൻ ശമ്പളവർധന അർഹിക്കുന്നുവെന്നും ലോസ് ആഞ്ചലസ് അതിരൂപതയോട് മേരി ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.