മിഥുൻ പുല്ലുവഴി
കൊച്ചി: മദ്യവിൽപ്പന ഓൺലൈനാക്കിയാൽ കയ്യടി ടോമിൻ തച്ചങ്കരിക്ക്. അഞ്ച് വർഷം മുമ്പ് തച്ചങ്കരി കൺസ്യൂമർ ഫെഡ് എം.ഡി ആയിരിക്കെ ആവിഷ്കരിച്ച ആശയമാണിത്. അന്ന് ആ മസോൺ പോലുള്ള ഓൺലൈനുകൾ വഴി മദ്യം വിൽക്കാൻ ആശയം കൊണ്ടുവന്നിരുന്നു. എന്നാൽ എതിർപ്പുകളെ തുടർന്ന് സർക്കാർ ഉദ്യമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് വിർച്വൽ ക്യൂ സംവിധാനവും ആലോചിച്ചെങ്കിലും അതും പാളി.
ഇന്ന്കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓൺലൈനായി നൽകാനുള്ള സാധ്യതകൾ ആരായുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ആലോചനകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തിൽ തീരുമാനിച്ചു.
നേരത്തെ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാൽ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് ബിവറേജുകളും ബാറുകളും അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുടർന്നാണ് മദ്യ വില്പനക്കുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാനും ധാരണയായി. ഭിന്നശേഷിക്കാർക്കും കിറ്റ് നൽകും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കു കൂടി അരി നൽകുമെന്നും യോഗത്തിൽ ധാരണയായി.
സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ദിവസ വേതനക്കാർ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചർച്ചകൾ നടന്നിരുന്നു. ഇതേ തുടർന്നാണ് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. റേഷൻ കടകൾ വഴിയാണ് ഇത് വിതരണം ചെയ്യുക.