അമ്മയുടെ വാര്‍ഷികയോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്തത്തിനെതിരെ കുറിപ്പുമായി അതിജീവിത. ‘വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാനാകൂ’ എന്നാണ് അതിജീവിത കുറിച്ചത്.
അതേസമയം അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തെറ്റു ചെയ്തിട്ടില്ല എങ്കില്‍ വിജയ് ബാബു എന്തിന് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. താരസംഘടനയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെതിരേ തത്കാലം നടപടികളെടുക്കുന്നില്ലെന്നും പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കാത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തിരുന്നു. വിജയ് ബാബു മറ്റുപല ക്ലബ്ബുകളിലും അംഗമാണെന്നും കേസിന്റെ പേരില്‍ അവിടെനിന്നെല്ലാം പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് വിധിവന്നശേഷം സംഘടനാപരമായ തീരുമാനം എടുക്കുമെന്നാണ് യോഗതീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു.
പ്രതിയായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്നു മാറിനില്‍ക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. സംഘടനാംഗം എന്ന നിലയിലാണ് ഞായറാഴ്ച പങ്കെടുത്തത്. വിഷയത്തില്‍ ‘അമ്മ’യിലെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചു. ‘അമ്മ’യിലെ ആഭ്യന്തര പരാതിപരിഹാര സെല്‍ ഇനിയുണ്ടാകില്ല. പകരം സിനിമയ്ക്കുമൊത്തമായി ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ വരുന്ന കമ്മിറ്റിയില്‍ ‘അമ്മ’യുടെ പ്രതിനിധികളും അംഗമായിരിക്കും – ഇടവേള ബാബു പറഞ്ഞു. വിജയ് ബാബു മാറിനില്‍ക്കണമെന്നായിരുന്നു ആഭ്യന്തര പരാതിപരിഹാര സമിതിയുടെ നിര്‍ദേശമെന്നും ഇക്കാര്യം ‘അമ്മ’ ഇറക്കിയ വിശദീകരണക്കുറിപ്പില്‍ പറയാതിരുന്നതുകൊണ്ടാണ് സമിതിയില്‍നിന്ന് രാജിവെച്ചതെന്നും അംഗമായിരുന്ന നടി ശ്വേതാ മേനോന്‍ പറഞ്ഞു.