തിരുവനന്തപുരം: ശമ്പളം കിട്ടിയ തൊഴിലാളികൾ ശമ്പളം കിട്ടാത്ത തന്നെ എന്തിനാണ് തല്ലിയതെന്ന് അറിയില്ലെന്ന് സെൻട്രൽ വർക്സ് ഡിപ്പോയിൽ വെച്ച് മർദ്ദനത്തിനിരയായ മാവേലിക്കര റീജിയണൽ വർക്ക് ഷോപ്പ് മാനേജർ സുനിൽ. മർദ്ദിച്ചവരെ ആരെയും തനിക്ക് മുൻപരിചയമില്ലെന്നും അദ്ദേഹം മീഡിയ മംഗളത്തോട് പറഞ്ഞു. മാവേലിക്കരയിലാണ് താൻ ജോലി ചെയ്യുന്നത്. ഔദ്യോഗിക ആവശ്യത്തിനായാണ് തിരുവനന്തപുരത്ത് എത്തിയത്. കൂടെ നിന്നവരെ അക്രമികൾ മർദ്ദിച്ചിട്ടില്ലെന്നും തന്നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും സുനിൽ വ്യക്തമാക്കി.
ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സിഐടിയുക്കാരിൽ ചിലരാണ് കഴിഞ്ഞ ദിവസം സുനിലിനെ മർദ്ദിച്ചത്. സിഐടിയു പ്രകടനം എത്തിയതിന് പിന്നാലെയായിരുന്ന സംഭവം. ഇന്നലെ വെെകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ചീഫ് ഓഫീസ് ഉപരോധ സമരമായതിനാൽ ചീഫ് ഓഫീസിൽ ആരെയും കടത്തിവിടാത്തതിനാൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ സെൻട്രൽ വർക്സിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് മാവേലിക്കര റീജിയണൽ വർക്ക് ഷോപ്പ് മാനേജർ സുനിലും ഡിപ്പോ എഞ്ചിനിയർ ഉണ്ണികൃഷ്ണനും ഇവിടേക്ക് വന്നത്.
മാവേലിക്കരയിൽ നിന്നും കൂടുതൽ ഒണ്ടാക്കണ്ട, മാവേലിക്കരയിൽ ഞങ്ങളുടെ ആൾക്കാർക്കെതിരെ നിന്നാൽ തിരുവനന്തപുരത്ത് വന്നാൽ നിന്റെ കയ്യുംകാലും തല്ലിയൊടിക്കും എന്ന് പറഞ്ഞാണ് സുനിലിനെ മർദ്ദിച്ചത്. താൻ ജോലിയുടെ ഭാഗമായി എടുത്ത നിലപാടുകൾ ചിലർക്കുണ്ടാക്കിയ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് സുനിൽ പറയുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നേമം പൊലീസ് മീഡിയ മംഗളത്തോട് പറഞ്ഞു.