തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കെടുത്ത അമ്മയെ ക്രൂരമായി ആക്രമിച്ച മകൻ അറസ്റ്റിൽ. കാഞ്ഞാണി മണലൂർ പാലാഴി വാലിപറമ്പിൽ സുധീഷിനെയാണ് (38) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷുക്കണി ഒരുക്കുന്നതിനായി ഭാര്യയുടെ വിളക്കും ഇടങ്ങഴിയും എടുത്തതിനെ ചൊല്ലിയായിരുന്നു തർക്കം. വിളക്ക് എടുത്ത മാതാവിനെ തള്ളി താഴെയിട്ട് ശരീരത്തിന്റെ പല ഭാഗത്തും അടിച്ചും ചവിട്ടിയും വിളക്ക് കൊണ്ട് ഇടതു കൈയിലും അടിച്ചു. കൈ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രതിയെ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുവെച്ചാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -2 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.