യുക്രെയ്ന്‍ സൈന്യം വിദേശികളെ മര്‍ദിച്ചെന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍. ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും മര്‍ദനമേറ്റെന്നും വിദ്യാർഥികൾ പറഞ്ഞു. മലയാളികള്‍ മടങ്ങാന്‍ ശ്രമം തുടരുന്നുവെന്ന് ഡല്‍ഹിയിലുള്ള കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി വേണു രാജാമണി അറിയിച്ചു. ഹാര്‍കീവില്‍ നിന്ന് മടങ്ങാന്‍ മലയാളികളുടെ ശ്രമം തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലേക്ക് നീങ്ങാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഹാര്‍കിവിലുളളവരുടെ എണ്ണം അറിയില്ലെന്നും കീവില്‍ ഇനി മലയാളികളില്ലെന്നാണ് വിവരമെന്നും വേണു രാജാമണി പറഞ്ഞു.
യുക്രെയിനില്‍നിന്നുള്ള രക്ഷാദൗത്യവുമായി വ്യോമസേനയുടെ നാലാം വിമാനവുമെത്തി. യുക്രെയ്നിലെ ഇന്ത്യക്കാരുമായി വ്യോമസേനയുടെ ഒരു വിമാനം കൂടി മടങ്ങിയെത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 628 വിദ്യാര്‍ഥികളാണ് ഇന്ത്യയിലെത്തിയത്. പോളണ്ടില്‍നിന്ന് 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനമെത്തിയത്. ഹംഗറി, റുമാനിയ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മറ്റ് വിമാനങ്ങള്‍. അവസാന ഇന്ത്യക്കാരനെയും തിരികെ എത്തിക്കുന്നത് വരെ സർക്കാരിന് വിശ്രമമില്ലെന്നു വിദ്യാർത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.