ന്യൂഡൽഹി ∙ റാന്‍സംവെയര്‍ സൈബർ ആക്രമണത്തെത്തുടർന്ന് സ്പൈസ് ജെറ്റിന്റെ വിമാന സർവീസുകൾ താറുമാറായി. പല വിമാനത്താവളങ്ങളിലായി നൂറുകണക്കിനു യാത്രക്കാരാണു വിമാനത്തിൽ കുടുങ്ങിക്കിടന്നത്. വിമാനങ്ങൾ മിക്കതും വൈകിയതും പ്രതിസന്ധിയായി. നിലവിൽ പ്രശ്നം പരിഹരിച്ചെന്നാണു സ്പൈസ്‌ജെറ്റിന്റെ അറിയിപ്പ്.
രാവിലെ, വിമാനങ്ങൾ മണിക്കൂറുകളോളം വൈകുന്നതായി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ സ്പൈസ്‌ജെറ്റിനെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണു സൈബറാക്രമണം ഉണ്ടായതായി കമ്പനി അറിയിച്ചത്. ‘സ്പൈസ് ജെറ്റിന്റെ ചില കംപ്യൂട്ടറുകളിൽ കഴിഞ്ഞദിവസം രാത്രിയിൽ റാൻസംവെയർ ആക്രമണമുണ്ടായി. ഇതേത്തുടർന്നു രാവിലെയുള്ള വിമാനസർവീസുകൾ വൈകി. ഞങ്ങളുടെ ഐടി വകുപ്പ് പ്രശ്നം പരിഹരിച്ചു. സർവീസുകൾ സാധാരണഗതിയിലായിട്ടുണ്ട്’– സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.
മുദിത് ഷേജ്വർ എന്നയാൾ, ഞങ്ങൾ മൂന്നേമുക്കാൽ മണിക്കൂറോളമായി വിമാനത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നാണ് സ്പൈസ് ജെറ്റിന്റെ ട്വീറ്റിനു മറുപടിയിട്ടത്. ‘പ്രവർത്തനം സ്വാഭാവികമാണോ? സർവീസ് നടത്തുമെന്നോ ഇല്ലെന്നോ അറിയിപ്പില്ലാതെ, വിമാനത്താവളത്തിൽ അല്ലാതെയാണ് ഞങ്ങൾ ഇങ്ങനെ പെട്ടുപോയത്. പ്രഭാതഭക്ഷണമില്ല, പ്രതികരണവുമില്ല’– മുദിത് പറഞ്ഞു. മറ്റുള്ള നിരവധി യാത്രക്കാരും വിമാനക്കമ്പനിക്കെതിരെ രംഗത്തെത്തി