കൊച്ചി ∙ ലൈംഗിക അതിക്രമം അതിജീവിച്ചവർ ഉൾപ്പെടെയുള്ള സാക്ഷികൾക്കു നിർഭയമായി ഹാജരായി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സൗകര്യങ്ങൾ കേരളത്തിലെ കോടതികളിൽ ഉടൻ നിലവിൽ വരും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.
എല്ലാ ജില്ലകളിലും വൾനറബിൾ വിറ്റ്നസ് ഡിപോസിഷൻ സെന്റർ (വിഡബ്ല്യുഡിസി) സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ ഭാഗമായാണു കേരളത്തിലും നടപ്പാക്കുന്നത്. കോടതിമുറിയിൽ പ്രതിയുമായി മുഖാമുഖം വരാതിരിക്കാൻ സാക്ഷികൾക്ക് ഓഡിയോ വിഡിയോ സജ്ജീകരണങ്ങളുള്ള മുറി, കാത്തിരിപ്പ് മേഖല തുടങ്ങിയവയുണ്ടാകും. 18 വയസ്സിനു താഴെയുള്ളവർ, ലൈംഗിക അതിക്രമത്തിന് ഇരയായവർ തുടങ്ങിയവരാണു ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നത്.
കാത്തിരിപ്പ് മേഖലയിൽ സാക്ഷികൾക്ക് ഉത്കണ്ഠ അകറ്റാൻ പുസ്തകങ്ങൾ, കളിക്കോപ്പുകൾ, ടിവി, വരയ്ക്കാനും നിറം നൽകാനും വസ്തുക്കൾ തുടങ്ങിയവയുമുണ്ടാകും. ദുർബലരായ സാക്ഷികളുടെ കുടുംബാംഗങ്ങൾ, പിന്തുണയ്ക്കുന്നവർ തുടങ്ങിയവർക്ക് മാത്രമാകും കാത്തിരിപ്പു മുറിയിൽ പ്രവേശനം. സാക്ഷി പറയാനായി മോണിറ്ററുകളും സ്ക്രീനുകളും മുറിയിൽ ഉണ്ടാകും.
അപരിചിതത്വം മാറ്റാനായി കോടതിയുടെ സ്ഥല വിന്യാസം ഉൾപ്പെടെ മനസ്സിലാക്കാനും മറ്റുമായി വിചാരണയ്ക്കു മുൻപ് കോടതി സന്ദർശിക്കാനും സൗകര്യമുണ്ട്. പ്രതിയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ പ്രശ്നം, തെളിവെടുപ്പുമായി ബന്ധപ്പെട്ട ഉത്കണ്ഠ തുടങ്ങിയവ ജഡ്ജി ഉൾപ്പെടെയുള്ളവരുമായി ഹാജരാകുന്നതിനു മുൻപ് പങ്കുവയ്ക്കാനും അവസരമുണ്ട്.