കോഴിക്കോട്: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയില്‍. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്താണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് ബാബു മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കം ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ പിടികൂടിയത്.
കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വച്ച് തട്ടിയെന്നായിരുന്നു പരാതി. ഇതോടെ വിവിധ ബാങ്കുകളിൽനിന്ന് തട്ടിപ്പു നടത്തിയ കേസിലെ നാല് പ്രതികളും പിടിയിലായി.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ബാബു പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് എത്തി പരിശോധനയും നടത്തി.
ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുന്‍ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയില്‍ മോഹന്‍ദാസ് (57) വ്യാഴാഴ്ച ജീവനൊടാക്കിയതോടെയാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസ് വീണ്ടും സജീവമായത്.
ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മല്‍, ബാബു പൊലുകുന്നത്ത്, കൊടിയത്തൂര്‍ സ്വദേശികളായ മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. ഈ ബാങ്കിലെ അപ്രൈസറായിരുന്നു ജീവനൊടുക്കിയ മോഹന്‍ദാസ്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്നു അഗസ്ത്യന്‍മുഴിയിലെ കാര്‍ഷിക – ഗ്രാമ വികസന ബാങ്ക് ശാഖയില്‍ നിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.
പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണത്തിലൂടെ പുറത്തു വന്നത്.
കേസില്‍ ഉള്‍പ്പെട്ടവര്‍ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും സ്വര്‍ണം പണയം വെച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്‍പത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു