കൊച്ചി: കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര സ്വദേശിയായ രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടി ചെറിയ ചില വാക്കുകൾ സംസാരിച്ച് തുടങ്ങിയതായും സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതു കൈയുടെ ശസ്ത്രക്രിയ വിജയകരമാണ്. അടുത്ത ആഴ്ചയോടെ ആശുപത്രി വിടാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുന്നത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറയുന്നു.