ഭവനവായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകാർ വീട് ജപ്തി ചെയ്തു;രോഗിയായ ദലിത് വീട്ടമ്മയും മകനും 14 ദിവസം കഴിഞ്ഞത് പൂട്ടിയിട്ട വീടിന്റെ വരാന്തയിൽ

0

ഭവനവായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകാർ വീട് ജപ്തി ചെയ്തു. രോഗിയായ ദലിത് വീട്ടമ്മയും മകനും 14 ദിവസം കഴിഞ്ഞത് പൂട്ടിയിട്ട വീടിന്റെ വരാന്തയിൽ. മുള്ളൻകുഴി തുണ്ടിയിൽ പരേതനായ രാജപ്പന്റെ ഭാര്യ ശകുന്തള (69), മകൻ നിധീഷ് രാജ് (31) എന്നിവരാണു കിടപ്പാടം നഷ്ടപ്പെട്ടതോടെ വീടിന്റെ തുറന്ന വരാന്തയിൽ കഴിഞ്ഞത്്. അടുപ്പും ഗ്യാസ് സിലിണ്ടറും ശ്വസനസംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളും അടക്കമുള്ള സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയാണു വീടു പൂട്ടി പുറത്തിറക്കിയതെന്നു ശകുന്തള പറയുന്നു. വീട്ടുവരാന്തയിൽ കഴിഞ്ഞ ഇരുവർക്കും അയൽക്കാരാണ് ഭക്ഷണം നൽകിയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വായ്പക്കുടിശിക ഏറ്റെടുക്കാമെന്നു ബാങ്ക് അധികൃതർക്ക് ഉറപ്പു നൽകിയതോടെ ഇന്നലെ വൈകിട്ട് ഇവരെ വീടിനുള്ളിൽ പ്രവേശിപ്പിച്ചു. നാലു സെന്റിനുള്ളിലെ ചെറിയ വീടാണ് അമ്മയ്ക്കും മകനുമുള്ളത്. 2016ൽ വീട് നിർമ്മിക്കുന്നതിനായി തിരുനക്കര അർബൻ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പയെടുത്തു. ഭർത്താവിനു കാൻസർ വന്നതോടെ ചികിത്സയ്ക്കായി പണം കണ്ടത്തേണ്ടി വന്നു. ഇതോടെ വീടുപണി മുടങ്ങി. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. ചികിത്സയിലിരിക്കെ ഭർത്താവ് മരിച്ചു.

മകന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ വീണ്ടും വീടുപണി തുടങ്ങി. ഇതിനായി ആക്‌സിസ് ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തു. പ്രതിമാസം 6,000 രൂപ വീതമായിരുന്നു തിരിച്ചടവ്. ഒരു വർഷം കൊണ്ട് 90,000 രൂപ തിരിച്ചടച്ചു. ഇതിനിടെ മകന്റെ ജോലി നഷ്ടപ്പെടുകയും കോവിഡ് മൂലം മറ്റു ജോലികൾക്കു പോകാൻ കഴിയാതെ വരികയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെയായി.

ബാങ്കിൽ നിന്ന് പലതവണ ജപ്തി നോട്ടിസ് ലഭിച്ചു. ആദ്യം 11 ലക്ഷം രൂപ അടയ്ക്കാനായിരുന്നു നിർദേശിച്ചതെങ്കിലും പിന്നീട് ബാങ്ക് ആറ് ലക്ഷമായി കുറച്ചു. 10ന് ബാങ്ക് അധികൃതരും കോടതി ഉദ്യോഗസ്ഥരും വന്ന് വീട് ജപ്തി ചെയ്തു. പലിശയും പിഴപ്പലിശയും കുറച്ചു കൊടുക്കുകയും പണമടയ്ക്കാൻ പല അവധികളും നൽകുകയും ചെയ്‌തെങ്കിലും വീട്ടുകാർക്ക് സാധിക്കാതെ വന്നതോടെയാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. അതേസമയം, സർഫാസി നിയമപ്രകാരം കോടതി നടപടികളിലൂടെയാണ് ജപ്തി നടത്തിയതെന്ന് ആക്‌സിസ് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.

അമ്മയും മകനും വീട്ടുവരാന്തയിൽ കഴിയുന്നതറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വാർഡ് കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ, കൗൺസിലർമാരായ എംപി.സന്തോഷ് കുമാർ, സിൻസി പാറേൽ, ധന്യമ്മ ഗിരീഷ്, ലിസി മണിമല, ലിസി കുര്യൻ തുടങ്ങിയവർ സംഭവമറിഞ്ഞ് വീട്ടിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here