തിരുവനന്തപുരം: ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഷൈജു ഭാര്യയെ കാണാനില്ലെന്നും കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ സ്‌റ്റേഷനിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഷൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്നും കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഷൈജു ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ വന്നത്. തുടര്‍ന്ന് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഇയാള്‍ സ്റ്റേഷനില്‍നിന്ന് പുറത്തേക്കിറങ്ങി ഓട്ടോയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കര പുത്തൂര്‍ പോലീസ് സ്‌റ്റേഷനിലും ഷൈജു ആത്മഹത്യാശ്രമം നടത്തിയിരുന്നു. പുത്തൂരില്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ഷൈജു. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യയെ പുത്തൂരില്‍നിന്ന് കാണാതായി. തുടര്‍ന്ന് പുത്തൂര്‍ പോലീസ് അന്വേഷണം നടത്തി തിരുവനന്തപുരത്തുനിന്ന് ഭാര്യയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഷൈജുവിനോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ഭാര്യയെ കോടതി സഹോദരനൊപ്പം വിട്ടയച്ചു. ഇതിനുപിന്നാലെയാണ് ഷൈജു സമാന പരാതിയുമായി ഭാര്യയുടെ നാടായ ആര്യനാട്ട് എത്തിയത്. തുടര്‍ന്ന് പോലീസിനെ പരാതി അറിയിക്കുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.