ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ഈസ്റ്റ് ലണ്ടനിലെ നിശാക്ലബിൽ 17 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് നിശാക്ലബിൽ 17 പേർ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. 18നും 20നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊലീസ് മേധാവി തെംബിൻകോശി കിനാന അറിയിച്ചു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് നിശാക്ലബിനു പുറത്ത് തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം തുടരുകയാണ്.
മരിച്ചവരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകിയിട്ടില്ല. സംഭവസ്ഥലം അടച്ചിടാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.