രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ച് ഏഴു കുട്ടികൾ മരിച്ചു; മരണകാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

0

ജയ്പുർ: രാജസ്ഥാനിൽ ‘അജ്ഞാത രോഗം’ പിടിപെട്ട് ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും മരിച്ച കുട്ടികൾ കാണിച്ചിരുന്നു.

ഏപ്രിൽ 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് എല്ലാവരും മരിച്ചത്. സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെർ ഗ്രാമങ്ങളിൽനിന്നുള്ളവരാണിവർ. ലക്ഷണങ്ങൾ കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയാണ് എല്ലാവരും.

അതേസമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജഗേശ്വർ പ്രസാദ് പറഞ്ഞു. വൈറൽ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഔദ്യോഗിക റിപ്പോർട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല. മരിച്ച 7ൽ മൂന്നുപേർ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധയെന്നത് പ്രസാദ് തള്ളിക്കളഞ്ഞു.

‘മകൻ പുലർച്ചെ 5 മണിയായപ്പോൾ എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങൾ കാണിച്ചു. ഛർദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ – അഞ്ചുവയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.

ജയ്പുരിൽനിന്നും ജോധ്പുരിൽനിന്നുമുള്ള ഡോക്ടർമാരുടെ സംഘം സ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 300 വീടുകൾ സർവേ ചെയ്തു. 58 സാംപിളുകൾ ശേഖരിച്ച് ജയ്പുരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ മുൻകരുതലെന്ന നിലയിൽ മൂന്നു കുട്ടികളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ന്യുമോണിയയും മറ്റുള്ളവർക്ക് ജലദോഷവും ഉണ്ട്, പ്രസാദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here