ആലപ്പുഴ: പ്രകോപനപരമായ മുദ്രാവാക്യത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി എസ്ഡിപിഐ. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുഖ്യമന്ത്രി അനാവശ്യമായി എസ്ഡിപിഐയുടെ പേര് വലിച്ചിഴച്ചെന്നാണ് നേതാക്കളുടെ നിലപാട്.
പോപ്പുലർ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാർട്ടിയും. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്കിടെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി കുറ്റം ചാർത്തുന്നത് എസ്ഡിപിഐയേയാണ്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നടപടിയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തതിനു പകരമായി എസ്ഡിപിഐയെ പ്രതിക്കൂട്ടിലാക്കി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും എസ്ഡിപിഐ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ വ്യക്തമാക്കി”