കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി സൗദിയിൽ സന്ദർശക വിസ വിപുലീകരിക്കുന്നു. സൗദിയിൽ വിസയുള്ളവരുടെ സഹോദരൻ, സഹോദരി, അവരുടെ കുടുംബം, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾ, അച്ഛൻ, അമ്മ എന്നിവരുടെ മാതാപിതാക്കൾ എന്നിവർക്കുകൂടി സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.
നിലവിൽ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നിവർക്കാണ് സന്ദർശക വിസ അനുവദിക്കുന്നത്. ഇതാണ് വിപുലീകരിക്കുന്നത്. പ്രവാസികൾക്ക് ഇത് വലിയ അനുഗ്രഹമാകും. അതോടൊപ്പം, ടൂറിസം ഉൾപ്പെടെ രാജ്യത്തെ വിപണിയുടെ വളർച്ചക്കും കാരണമാകും.
സന്ദർശക വിസ ലഭിക്കാൻ ഇഖാമയിൽ മൂന്നുമാസ കാലാവധി വേണം. അപേക്ഷകർ നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്ത് അതുവഴിയാണ് അപേക്ഷിക്കേണ്ടതെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.
സാധുവായ താമസ, തൊഴിൽ വിസയുള്ള എല്ലാ ജിസിസി സ്വദേശികൾക്കും വിസയില്ലാതെ സന്ദർശനം അനുവദിക്കുന്ന കാര്യവും സൗദി പരിഗണിക്കുന്നുണ്ട്. ഹജ്ജ് ഒഴികെയുള്ള ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങൾക്കായി ഗൾഫ് പ്രവാസികളെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ഈ പുതിയ വിസ സംവിധാനം. ഗാർഹിക തൊഴിലാളി, നിർമ്മാണ തൊഴിലാളി തുടങ്ങിയ ചില വിസ വിഭാഗങ്ങൾ ഇത് ബാധകമായിരിക്കില്ല.