റിയാദ്: സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്ത. കൊവാക്സിനും സ്പുട്നികും ഉള്‍പ്പെടെ നാല് കൊവിഡ് വാക്സിനുകൾക്ക് സൗദി അറേബ്യ അംഗീകാരം നല്കി. ചൈനയുടെ സിനോഫാം, സിനോവാക് , ഇന്ത്യയുടെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക് വാക്സിനുകൾക്ക് ആണ് സൗദി പുതുതായി അംഗീകാരം നൽകിയത്. വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്.
ഫൈസർ, മോഡേണ, അസ്ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇപ്പോൾ ആകെ എട്ട് വാക്സിനുകൾക്ക് അംഗീകാരമായത്. . ഫൈസർ , മോഡേണ, അസ്ട്രാസെനിക്ക വാക്സിനുകൾ രണ്ടു ഡോസ് വീതവും ജോണ്സന് ആൻഡ് ജോന്സന് ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്.
സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർത്ഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ പാലിക്കേണ്ടത് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.