കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്നിലെ സപ്പോർഷ്യ ആണവനിലയം ആക്രമിച്ച് റഷ്യ. ഷെൽ ആക്രമണത്തിൽ ആണവനിലയത്തിൽ തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് അണുവികിരണത്തോത് ഉയർന്നു. തീയണയ്ക്കാൻ ഫയർ എൻജിനുകളെ റഷ്യ അനുവദിച്ചിട്ടുണ്ട്.
പ്രദേശത്ത് അണുവികിരണ സുരക്ഷ ഉറപ്പാക്കിയതായി പ്ലാന്റ് ഡയറക്ടർ യുക്രെയ്ൻ 24 ടെലിവിഷനോട് പറഞ്ഞു. പരിശീലന കേന്ദ്രത്തിലും ലാബോർട്ടറിയിലുമാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെർണോബ് ആണവദുരന്തം “ആവർത്തിക്കാൻ’ മോസ്കോ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആരോപിച്ചു. റഷ്യയല്ലാതെ ഒരു രാജ്യവും ആണവനിലയങ്ങൾക്കു നേരെ ആക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകര രാഷ്ട്രം ഇപ്പോൾ ആണവ ഭീകരതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
പൊട്ടിത്തെറി ഉണ്ടായാൽ അത് എല്ലാത്തിന്റേയും അവസാനമാണ്. യൂറോപ്പിന്റെ അവസാനം. യൂറോപ്പ് ഉടനടി നടപടി സ്വീകരിച്ചാൽ മാത്രമേ റഷ്യൻ സൈന്യത്തെ തടയാൻ കഴിയുവെന്നും സെലൻസ്കി പറഞ്ഞു. ആണവനിലയത്തിനു നേർക്കുണ്ടായ ആക്രമണം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കളുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.