കീവ് ∙ പാളിപ്പോയ യുദ്ധതന്ത്രങ്ങളെ രൂക്ഷമായ ആക്രമണങ്ങൾ കൊണ്ടു മറികടന്ന് യുക്രെയ്ൻ തലസ്ഥാനത്തേക്കു മുന്നേറാൻ റഷ്യ ശ്രമം തുടരുന്നു. കീവിലേക്കുള്ള പാതയിൽ ദിവസങ്ങളായി കാത്തുകിടക്കുന്ന സൈനികവ്യൂഹത്തിനു മുന്നോട്ടുനീങ്ങാൻ കഴിയാത്തത് റഷ്യയ്ക്കു വലിയ വെല്ലുവിളിയായിട്ടുണ്ട്. പാശ്ചാത്യ ഉപരോധവും റൂബിളിന്റെ തകർച്ചയും വ്യവസായികളുടെയും നിക്ഷേപകരുടെയും പലായനവും അവരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയാണ്.
കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം നടക്കുമ്പോഴും റഷ്യൻ സൈന്യത്തിനു പൂർണമായി പിടിച്ചെടുക്കാനായത് തുറമുഖനഗരമായ ഖേഴ്സൻ മാത്രമാണ്. ഹർകീവ്, ചെർണീവ്, മരിയുപോൾ എന്നീ നഗരങ്ങളിൽ കനത്ത നാശമുണ്ടായെങ്കിലും നിയന്ത്രണം ഇപ്പോഴും യുക്രെയ്നു തന്നെയാണ്.
∙ കരിങ്കടലിൽനിന്നു കീവിലേക്കുള്ള പാത റഷ്യയുടെ പൂർണ നിയന്ത്രണത്തിൽ
∙ പടിഞ്ഞാറൻ നഗരമായ ചെർണീവിൽ റഷ്യൻ വ്യോമാക്രമണം; 2 സ്കൂൾ കെട്ടിടങ്ങളും മറ്റൊരു കെട്ടിടവും തകർന്നു; 9 മരണം
∙ ജനവാസമേഖയിൽ റഷ്യ തുടരുന്ന ഷെല്ലിങ് മൂലം മരിയുപോൾ ഒറ്റപ്പെട്ടു. വൈദ്യുതിയും വെള്ളവും നിലച്ചു. ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ല.
∙ യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിനെതിരായ പരാതിയിൽ രാജ്യാന്തര കോടതി അന്വേഷണം ആരംഭിച്ചു.
∙ ചെറുത്തുനിൽപ് തുടരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സഖ്യരാജ്യങ്ങളിൽ നിന്ന് ദിവസേന ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും പ്രസിഡന്റ്.
∙ സൈനികനടപടി തുടരുമെന്നും അണ്വായുധം ഉപയോഗിക്കുന്ന കാര്യം ചിന്തയിലില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്.
∙ യുക്രെയ്നു പിന്നാലെ ജോർജിയയും യൂറോപ്യൻ യൂണിയനിൽ (ഇയു) ചേരാൻ അപേക്ഷ നൽകി. മോൾഡോവയും അപേക്ഷിക്കാനൊരുങ്ങുന്നു