അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിന് ടിക്കറ്റെടുത്ത് രാജസ്ഥാൻ റോയൽസ്. ക്വാളിഫയർ 2 പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് സഞ്ജുവും കൂട്ടരും ഫൈനൽ ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ജോസ് ബട്ലറുടെ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ബംഗളൂരു ഉയർത്തിയ 158 റണ്‍സ് വിജലക്ഷ്യം 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. 60 പന്തിൽ ആറ് സിക്സും പത്ത് ഫോറും ഉൾപ്പെടെ 106 റണ്‍സുമായി ബട്ലർ പുറത്താകാതെ നിന്നു. ഈ സീസണിൽ ബട്ലർ നേടുന്ന നാലാമത്തെ സെഞ്ചുറിയാണ് ഇത്.
ഓപ്പണർ യശസ്വി ജയ്സ്വാൾ 21 റണ്‍സും നായകൻ സഞ്ജു സാംസണ് 23 റണ്‍സുമെടുത്തു. ബംഗളൂരുവിനായി ജോഷ് ഹാസിൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തു. രജത് പടീദാറിന്റെ അർധ സെഞ്ചുറി (42 പന്തിൽ 58) പ്രകടനമാണ് ബംഗളൂരുവിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
നായകൻ ഫാഫ് ഡു പ്ലെസിസ് 25 റണ്‍സും ഗ്ലെൻ മാക്സ്വെൽ 24 റണ്‍സുമെടുത്തു. ഷഹാബാസ് അഹമ്മദ് പുറത്താകാതെ 12 റണ്‍സെടുത്തു. വിരാട് കോഹ്ലി (7), മഹിപാൽ ലോംറോർ (8), ദിനേഷ് കാർത്തിക് (6) തുടങ്ങിയവർ നിരാശപ്പെടുത്തി.
രാജസ്ഥാനായി ഒബെദ് മക്കോയും പ്രസിദ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.