കൊച്ചി: സംസ്ഥാന ദുരന്തനിവാരണ സംവിധാനത്തിന്റെ പോരായ്മയെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദുരന്ത നിവാരണ അഥോറിറ്റിക്കു പ്രഫഷണലിസം കുറവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത നിവാരണ അഥോറിറ്റിയുടെയും സംവിധാനങ്ങളുടെയും പ്രഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയരുകയാണ്. പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിനു ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു.
രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനെയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചതു മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണെന്നും സതീശൻ പറഞ്ഞു.