കണ്ണൂർ: കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യ വർഷം നടത്തിയ ചെറുപുഴ ഇൻസ്പക്ടർക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കണ്ണൂർ ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
അസഭ്യവർഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇൻസ്പെക്ടർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് തളിപറമ്പ ഡിവൈഎസ്പിയോട് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്.
ഇതിന് പുറമെ സ്പെഷ്യൽ ബ്രാഞ്ചും , ഇൻ്റലിജൻസും സംഭവം പരിശോധിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്ന തെരുവ് കച്ചവടക്കാർക്ക് നേരെ ഇൻസ്പെക്ടർ അസഭ്യവർഷം നടത്തിയത്.
കച്ചവടക്കാരിലൊരാൽ ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. തെരുവുകച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇൻസ്പെക്ടർ വിശദീകരിച്ചത്.
English summary
Possibility of action against the Cherupuzha inspector who conducted an indecent year against the street vendors in Kannur