തിരുവനന്തപുരം: വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് അറസ്‌റ്റിലായ പി.സി ജോർജിനെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെത്തിച്ചു. രാത്രി 12.30ഓടെയാണ് പി.സി. ജോർജിനെ തലസ്ഥാനത്തെത്തിച്ചത്. രാത്രി തന്നെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടുമണിയോടെ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ ഏഴുമണിക്കായിരിക്കും മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയെന്ന് പൊലീസ് അറിയിച്ചതായി പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.
നിയമത്തെ ബഹുമാനിക്കുന്നയാളാണ് പി.സി ജോർജെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. അറസ്‌റ്റിന് പിന്നിൽ ഒരു രാഷ്‌ട്രീയമുണ്ട്. രണ്ടരയോടെ കോടതി ജാമ്യം റദ്ദാക്കി. തുടർന്ന് ഒരുമണിക്കൂറിനകം പൊലീസ് സ്‌റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയെന്ന് ഷോൺ പറഞ്ഞു. വേണമെങ്കിൽ ബിപി വേരിയേഷന്റെ പേരിൽ ആശുപത്രിയിൽ കിടക്കാമായിരുന്നു. എന്നാൽ മരുന്ന് കഴിച്ച് നോർമലായതോടെ പോകാമെന്ന് തീരുമാനിച്ചു. വഴിയിൽ മംഗലപുരത്തിനടുത്ത് വാഹനം ഇടിച്ച് ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റതായും ഷോൺ അറിയിച്ചു.