മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഓണര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ആലത്തിയൂര്‍ സ്വദേശി വേലായുധനും പഞ്ചായത്തിലെ എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറുമായി ആദ്യം വാക്കേറ്റമാണ് ഉണ്ടായത്.
പിന്നീട് ഇത് കയ്യേറ്റമായി. തടയാനെത്തിയ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറേയും വനിതാ ജീവനക്കാരിയേയും വേലായുധൻ കയ്യേറ്റം ചെയ്തു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലായിരുന്നു സി.പി.എം പ്രവര്‍ത്തകനായ വേലായുധന്‍റെ ആക്രമണം. ഓഫീസിൽ അതിക്രമിച്ച് കയറി വനിതകളെയടക്കം ജീവനക്കാരെ ആക്രമിച്ചെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് വേലായുധനെതിരെ കേസെടുത്തത്.ഭീഷണിപെടുത്തിയെന്ന എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറിന്‍റെ പരാതിയും വേലായുധനെതിരെ കേസെടുത്തിട്ടുണ്ട്.