നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടി; കോക്കാട്ടില്‍ ജോയി അറസ്‌റ്റില്‍

0

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. ചാലക്കുടി വടമ പുളിയിലക്കുന്ന്‌ കോക്കാട്ടില്‍ വീട്ടില്‍ ജോയി(53)യെയാണ്‌ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിമാനത്താവളത്തില്‍ വിവിധ തസ്‌തികളില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞാണ്‌ ലക്ഷങ്ങള്‍ തട്ടിയത്‌.


കോഴിക്കോട്‌ താമരശേരി സ്വദേശി അരുണ്‍കുമാറിന്‌ ജൂനിയര്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ തസ്‌തികയിലേക്കാണ്‌ ജോലി വാഗ്‌ദാനം ചെയ്‌തത്‌. അഞ്ച്‌ ലക്ഷം രൂപ വാങ്ങിയ ശേഷം അരുണ്‍കുമാറിന്‌ വ്യാജ അപ്പോയ്‌മെന്റ്‌് ഓര്‍ഡര്‍ നല്‍കി. വിമാനത്താവള അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ്‌ തട്ടിപ്പാണെന്ന്‌ മനസിലായത്‌. തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്‌ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. എസ്‌.പിയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ നടത്തിയ അനേ്വഷണത്തിലാണ്‌ പ്രതി പിടിയിലാകുന്നത്‌.
സമാനമായ തട്ടിപ്പില്‍ ജോയിക്കെതിരേ നെടുമ്പാശേരി, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലായി എട്ട്‌ കേസുകളുണ്ട്‌. വിമാനത്താവളത്തില്‍ വേണ്ടപ്പെട്ട ആളുകളുണ്ടെന്ന്‌ പറഞ്ഞാണ്‌ ഇയാള്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നത്‌.

സ്വകാര്യ ഹെല്‍ത്ത്‌ പ്ര?ഡക്‌ട്‌സിന്റെ നെറ്റ്‌വര്‍ക്ക്‌ സെയില്‍സിലാണ്‌ ജോയി ജോലി ചെയ്യുന്നത്‌. ഇതിന്റെ മറവിലാണ്‌ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതും തട്ടിപ്പ്‌ നടത്തുന്നതും. ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന്‌ എന്നും പറഞ്ഞ്‌ പല പ്രാവശ്യം വിമാനത്താവളത്തിലേക്ക്‌ വിളിച്ചുവരുത്തുകയും ഓരോ കാരണം ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ മാറ്റിവച്ചെന്ന്‌ പറഞ്ഞ്‌ ഒഴിവാക്കി വിടുകയുമാണ്‌ പതിവ്‌. വിമാനത്താവളത്തിന്റെ വ്യാജ ലെറ്റര്‍ പാഡ്‌ തയ്യാറാക്കി അതിലാണ്‌ നിയമന ഉത്തരവ്‌ നല്‍കുന്നത്‌. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്‌ സൂചന.
ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: വി.രാജീവ്‌, എസ്‌.ഐമാരായ എന്‍. സാബു, പി.സി. പ്രസാദ്‌, എ.എസ്‌.ഐ. ഗോപകുമാര്‍, എസ്‌.സി.പി.ഒമാരായ കെ.എച്ച്‌. മുഹമ്മദാലി, ജോയി ചെറിയാന്‍, ശരത്‌കുമാര്‍ തുടങ്ങിയവരും അനേ്വഷണസംഘത്തിലുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിയമനം നടത്തുന്നത്‌ അധികൃതര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എസ്‌.പി കെ.കാര്‍ത്തിക്ക്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here