ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ സ്‌കൂളിൽ നിന്നും വരുന്ന വഴി കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടെന്ന പരാതിയുമായി രക്ഷിതാവ്

0

ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ സ്‌കൂളിൽ നിന്നും വരുന്ന വഴി കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടെന്ന പരാതിയുമായി രക്ഷിതാവ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആർടിസിക്കെതിരെ ഈ രക്ഷിതാവ് രംഗത്തെത്തിയത്. കുട്ടിക്ക് ഫുൾടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞ് മഴയത്ത് റോഡിലെവിടെയോ ഇറക്കിവിട്ടുവെന്ന് അദ്ധ്യാപകൻ കൂടിയായ രക്ഷിതാവ് പിലാത്തറയിലെ പി.രമേശൻ പൊലീസിൽ പരാതി നൽകി.

മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ എം.നിരഞ്ജനാണ് നടുറോഡിൽ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചത്. പിലാത്തറയിലാണ് വീട്. അദ്ധ്യാപകരായ പി.രമേശന്റെയും സിൽജയുടെയും മകനാണ്. ഇതു സംബന്ധിച്ച് പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പി.രമേശൻ പറഞ്ഞു.

രക്ഷിതാവ് പറയുന്നതിങ്ങനെ:
സാധാരണ കെ.എസ്.ആർ.ടി.സി.യിലാണ് വരാറ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധർമശാലയിൽനിന്ന് കയറിയത്. പിലാത്തറയിലാണ് ഇറങ്ങേണ്ടത്. രാവിലെ 70 രൂപ നൽകിയിരുന്നു. അതിൽ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ ചിലർ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുൾടിക്കറ്റ് എടുക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാർത്ഥിയെ ഇറക്കിവിട്ടത്. അവിടെയിറങ്ങി മഴയത്ത് നടന്ന് ഒരു സ്റ്റോപ്പിലെത്തി. തളിപ്പറമ്പ് വരെയുള്ള സ്വകാര്യബസിൽ കയറി. പാസെടുക്കില്ലെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ വിദ്യാർത്ഥി കരഞ്ഞു. അവർ വിവരം ചോദിച്ചു. കാര്യം മനസ്സിലാക്കി ബസിലെ ജീവനക്കാർ വേറൊരു ബസിൽ പിലാത്തറയിലേക്ക് വിദ്യാർത്ഥിയെ കയറ്റിവിട്ടു.

കുട്ടിയെ ആൾക്കാറുള്ള സ്റ്റോപ്പിലെങ്കിലും കണ്ടക്ടർക്ക് ഇറക്കിവിട്ടൂകൂടേ. അല്ലെങ്കിൽ തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ട് സഹായിക്കാമായിരുന്നു. പിലാത്തറയിൽ എല്ലാ ബസുകൾക്കും സ്റ്റോപ്പുണ്ടെന്നും ഒരു കുട്ടിയെ ഇറക്കിവിടുമ്പോൾ ബസിലെ ഒരാൾ പോലും ചോദിച്ചില്ലെന്ന സങ്കടം ഉള്ളിലുണ്ടെന്നും രക്ഷിതാവ് പറയുന്നു.

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. 11 വയസ്സിന് മുകളിൽ ഫുൾടിക്കറ്റെടുക്കണം. എന്നാൽ പാതിവഴിയിൽ കുട്ടിയെ ഇറക്കിവിട്ടുവെങ്കിൽ അത് ശരിയല്ലെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here