രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി. ഒമിക്രോൺ വ്യാപനം വഴി ഫെബ്രുവരിയോടെ കോവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനിന്ദ്ര അഗർവാൾ പറഞ്ഞു.
ഇന്നലെ മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തും രാജ്യത്ത് രോഗികളുടെ എണ്ണം ഇരുപത്തി മൂന്നും ആയി.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സിംബാബ്വെയില് നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്ക് കാറ്റഗറിയില്‍ പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ടു വാക്സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്വെയില് നിന്നു വന്നതാണ്. സഹോദരന് ജാംനഗറില്‍ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗര്‍ തദ്ദേശ ഭരണ അധികാരികള്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരുടെ വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.