ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ല; പാലക്കാട് നടന്ന സർവകക്ഷി യോഗത്തിൽനിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി

0

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയത്. കോൺഫറൻസ് ഹാളിൽ 3.45നാണ് യോഗം ആരംഭിച്ചത്. 15 മിനിട്ടുകൾക്ക് ശേഷം ബി.ജെ.പി പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. രണ്ട് നീതിയാണ്. സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്‍റെ കൊലപാതകത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തം പൊലീസിനാണ്. അക്രമം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിവുണ്ടായിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ലെന്നും ബി.ജെ.പി നേതാക്കൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ, മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ എ.ശ്രീനിവാസൻ എന്നിവരാണ് 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. ഇതോടെയാണ് മന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തത്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു.

എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. 2 കേസുകളിലും കൊലയാളി സംഘത്തെക്കുറിച്ചു പ്രധാന സൂചനകൾ ലഭിച്ചെന്നും കൊലപാതകങ്ങൾ തികച്ചും ആസൂത്രിതമാണെന്നും എഡിജിപി അറിയിച്ചു.

പാലക്കാട് സുബൈർ വധക്കേസിൽ പിടിയിലായത് കാർ വാടകയ്ക്ക് എടുത്തയാൾ ഉൾപ്പെടെ മൂന്ന് പേർ. ആറുമുഖൻ, ശരവണൻ, രമേശ്‌ എന്നിവർ ആണ് പിടിയിലായത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്. മൂന്ന് പേരെയും പോലീസ് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പാലക്കാടിന് അടുത്ത് വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഇരട്ട കൊലപാതകം നടന്ന് ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കസ്റ്റഡിയിലുള്ളവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാൻ കഴിയാത്തതാണ് അറസ്റ്റ് വൈകാൻ കാരണമായത്. കൊലപാതകത്തിന് പിറകിൽ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിൻറെ മേൽനോട്ട ചുമതലയുള്ള വിജയ് സാഖറെ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാർട്ടികൾ ഹാജരാക്കുന്നവരെയോ ഭാരവാഹികളെയോ പ്രതികളാക്കി കേസ് അവസാനിപ്പിക്കില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരയും ​ഗൂഡാലോചന നടത്തിയവരെക്കുറിച്ചും സൂചനയുണ്ട്. എന്നാൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടോ എന്ന് ഇതുവരെ ഉറപ്പാക്കാൻ ആയിട്ടില്ല എന്നും ഇന്നലെ വിജയ് സാഖറെ പറഞ്ഞിരുന്നു. രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here