പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ചിപ്‌സ് എടുത്തെന്ന് ആരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി;
9ാം ക്ലാസുകാർക്ക് സീനിയേഴ്‌സിന്റെ മർദ്ദനം; വിദ്യാർത്ഥികൾ ആശുപത്രിയിൽ

0

വയനാട്: ബാഗിലുണ്ടായിരുന്ന ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് ജൂനിയർ വിദ്യാർത്ഥികളോട് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരത. ജൂനിയർ വിദ്യാർത്ഥികളെ പത്താംക്ലാസ് വിദ്യാർഥികൾ മർദ്ദിച്ചു. ലക്കിടി ജവാഹർ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സീനിയേഴ്‌സിന്റെ ക്രൂരതയ്‌ക്കിരയായത്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ചിപ്‌സ് എടുത്തെന്ന് ആരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ ഇവർ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ കുട്ടികളിൽ ഒരാൾ രക്ഷിതാവിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഉടനെ രക്ഷിതാക്കൾ എത്തി വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചു. ആറ് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സാരമായി പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മരചില്ലയും വടിയും ഉപയോഗിച്ചാണ് പത്താംക്ലാസുകാർ മർദ്ദിച്ചതെന്ന് ചികിത്സയിലുള്ളവർ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ ഇനിയും അടികൊള്ളുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ വ്യക്തമാക്കി.

ആക്രമണം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി രക്ഷിതാക്കൾ ആരോപിച്ചു. അതേസമയം കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here