കാഠ്മണ്ഡു: രാജ്യത്തിന്റെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് കാർ, സ്വർണം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്ക് നേപ്പാൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാൻ കടുത്ത നടപടികൾ ഏർപ്പെടുത്തുകയാണെന്നാണ് വിശദീകരണം.
ഇറക്കുമതി വർധിച്ചതും വിനോദസഞ്ചാരരംഗത്തുണ്ടായ തിരിച്ചടിയുമാണ് പ്രതിസന്ധി കൂട്ടിയത്. സെൻട്രൽ ബാങ്ക് കണക്കുകൾപ്രകാരം ഫെബ്രുവരിയിൽ കരു തൽ ശേഖരം 11.75 ബില്യൺ ഡോളറിൽനിന്ന് 17 ശതമാനം കുറഞ്ഞ് 9.75 ബില്യൺ ഡോളറായി. നിലവിലെ സാഹചര്യത്തിൽ 29 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് അടുത്ത ആറു മാസംകൂടി ഇറക്കുമതി ചെയ്യാനേ ഈ തുക തികയൂ.
നേപ്പാളിന്റെ വിദേശനാണയ ശേഖരം കടുത്ത സമ്മർദം അനുഭവിക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കാത്ത വിധത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് കേന്ദ്ര ബാങ്ക് ഡെപ്യൂട്ടി വക്താവ് നാരായൺ പ്രസാദ് പൊഖാരേൽ വ്യക്തമാക്കി.