റെക്കോര്‍ഡ് എറിഞ്ഞിടാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണ് നീരജ്, നെഞ്ചിടിച്ച് ആരാധകര്‍

0

സ്റ്റോക്ഹോം: ഫിൻലൻഡിലെ കുർതാനെ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായ നീരജ് ചോപ്ര മത്സരത്തിലെ മൂന്നാം ശ്രമത്തിനിടെ കാല്‍വഴുതി വീണു. നീരജിന്‍റെ വീഴ്ച കണ്ട് നെഞ്ചിടിച്ചത് ആരാധകര്‍ക്കായിരുന്നു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 9.15 തുടങ്ങിയ മത്സരത്തിലെ മൂന്നാം ശ്രമത്തിലായിരുന്നു നീരജ് കാല്‍തെറ്റി നെഞ്ചിടിച്ച് ട്രാക്കില്‍ വീണത്. എന്നാല്‍ വീഴ്ചയില്‍ പരിക്കില്ലെന്നും ഡയമണ്ട് ലീഗില്‍ മത്സരിക്കുമെന്നും നീരജ് ഇന്ന് ട്വിറ്ററില്‍ വ്യക്തമാക്കി.

ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ നീരജിന്‍റെ ലക്ഷ്യം പിന്നീട് 90 മീറ്ററായിരുന്നു. എന്നാല്‍ നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായി. മഴയില്‍ ട്രാക്ക് നനഞ്ഞു കിടന്നതിനാല്‍ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നീരജ് മൂന്നാം ശ്രമത്തിനെത്തിയത്. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ത്രോ ചെയ്തശേഷം ബാലന്‍സ് തെറ്റി നീരജ് ട്രാക്കില്‍ വീഴുകയായിരുന്നു. പിന്നീടുള്ള മൂന്ന് ശ്രമങ്ങള്‍ നീരജ് എറിയാതിരുന്നതും ആരാധകരുടെ ആശങ്ക കൂട്ടി.

അഭിമാനമായി വീണ്ടും നീരജ്, കുർതാനെ ഗെയിംസില്‍ സ്വര്‍ണം

എന്നാല്‍ ആദ്യ ശ്രമത്തില്‍ പിന്നിട്ട 86.69 മീറ്റര്‍ തന്നെ നീരജിന് സ്വര്‍ണം സമ്മാനിച്ചു. നീരജിന് കനത്ത വെല്ലുവിളിയാകുമെന്ന് കരുതിയ ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളി നീരജിന് സ്വര്‍ണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.

കഴിഞ്ഞ ആഴ്ച നടന്ന പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ദേശീയ റെക്കോര്‍ഡ് തിരുത്തി വെള്ളി നേടിയിരുന്നു. ഒളിംപിക്സിലെ സുവർണനേട്ടത്തിന് ശേഷം 10 മാസത്തെ ഇടവേള കഴിഞ്ഞ് മത്സരിച്ച രണ്ടാമത്തെ ടൂര്‍ണമെന്‍റില്‍ തന്നെ സ്വര്‍ണം എറിഞ്ഞിടാനും നീരജിനായി.

ഈ മാസം 30ന് സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ലോകചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് അടുത്ത വർഷത്തെ ഒളിംപിക്സിന് മുൻപ് നീരജിന്‍റെ പ്രധാനലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here