ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട ശേഷം യുവാവും കിണറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

മംഗളൂരു: ഭാര്യയെയും മൂന്ന് മക്കളെയും കിണറ്റില്‍ തള്ളിയിട്ട ശേഷം യുവാവും കിണറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ മൂന്ന് കുട്ടികളും മരിച്ചിരുന്നു. എന്നാൽ യുവാവും ഭാര്യയും രക്ഷപ്പെട്ടു. രശ്മിത (13), ഉദയ് (11), ദീക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഹിതേഷ് ഷെട്ടിഗറിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ സ്‌കൂളിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവമെന്നാണ് പേലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഹിതേഷ് കുട്ടികളെ കിണറ്റിന് സമീപം കൊണ്ടുപോയി കിണറ്റിലേക്ക് തള്ളുകയായിരുന്നു. പുറത്തുപോയ ഭാര്യ വൈകുന്നേരം 5.30 ഓടെ തിരിച്ചെത്തി, കുട്ടികളെ കാണാത്തതിനെ തുടർന്ന് അവരെ അന്വേഷിക്കാൻ തുടങ്ങി. കുട്ടികൾ എവിടെയെന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ അയാൾ കിണർ കാണിച്ചുകൊടുത്തു. യുവതി കിണറ്റിനരികിലേക്ക് ഓടിയെത്തിയപ്പോൾ കുട്ടികൾ ജീവന് വേണ്ടി മല്ലിടുന്നത് കണ്ടു. യുവതി ഉറക്കെ നിലവിളിച്ചപ്പോൾ പ്രതി അവരെയും പൊക്കി കിണറ്റിലേക്ക് എറിയുകയും അതിലേക്ക് സ്വയം ചാടുകയും ചെയ്തു.
സംഭവമറിഞ്ഞ് ഓടിയെത്തിയ അയൽവാസികൾ ഭാര്യയെയും ഭർത്താവിനെയും രക്ഷപ്പെടുത്തി. കുട്ടികളെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. മൂന്ന് വർഷം മുമ്പ് ഒരു കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹിതേഷ് പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. ഭാര്യ വീട്ടുജോലി ചെയ്യുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here