മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തിന് ശേഷം സയീദ് അഷ്‌റിൻ സുൽത്താനയുടെ വീട്ടുകാരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇരുവരും ഒളിച്ച് താമസിക്കുന്നതിനിടെ നാഗരാജു അതു വരെ ഉപയോഗിച്ചിരുന്ന ഫോണും സിം കാർഡു നശിപ്പിച്ചിരുന്നു. ഭാര്യ വീട്ടുകാർക്ക് തങ്ങളെക്കുറിച്ച് സൂചന ലഭിക്കാതിരിക്കാൻ ഇത്രയേറെ മുൻകരുതലെടുത്തിട്ടും നാഗരാജുവും സുൽത്താനയും ഒളിച്ച് താമസിച്ചിരുന്ന സ്ഥലം പ്രതികൾക്ക് എങ്ങനെ മനസിലായി എന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നാഗരാജുവിന്റെ ഫോൺ ചോർത്തിയാണ് സുൽത്താനയുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ മൊബിൻ നാഗരാജുവിലേക്കെത്തിയത്. സർവ്വസാധാരണമായ രണ്ട് ഗൂഗിൾ ആപ്പുകളാണ് ദുരഭിമാന കൊലയിൽ വില്ലനായത്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മൊബിൻ അടുത്ത സുഹൃത്തുക്കളോട് അന്വേഷിച്ചിട്ട് പോലും നാഗരാജുവിനേയും സുൽത്താനയേയും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഫോൺ ചോർത്താൻ ശ്രമിക്കുകയായിരുന്നു.

ഫൈൻഡ് മൈ ഡിവൈസ് എന്ന ആപ്പ് വഴി മൊബൈൽ ഇരിക്കുന്ന സ്ഥലം കണ്ടെത്താമെന്ന് മനസിലാക്കിയ പ്രതികൾ പിന്നീട് ആ വഴിയ്‌ക്ക് നീങ്ങുകയായിരുന്നു. ഉപയോക്താവ് തന്റെ ആൻഡ്രോയ്ഡ് ഫോൺ സെറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇമെയിൽ ഐഡി വഴിയോ അല്ലെങ്കിൽ മൊബൈൽ നമ്പർ വഴിയോ മൊബൈൽ ഫോൺ ഇരിക്കുന്ന പ്രദേശം കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് ഫൈൻഡ് മൈ ഡിവൈസ്.

എന്നാൽ നാഗരാജുവിന്റെ പുതിയ നമ്പർ അറിയാത്തതിനാൽ ഇമെയിൽ ഐഡി കണ്ടെത്താനായി മൊബിന്റെ ശ്രമം. ഇതിനായി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ ട്രൂ കോളർ ആപ്പിൽ അടിച്ച് നോക്കി ഇമെയിൽ ഐഡി കണ്ടെത്തി. നിർഭാഗ്യവശാൽ നാഗരാജു പുതിയ ഫോൺ സെറ്റ് ചെയ്യുന്നതിനും ഈ ഇമെയിൽ ഐഡി തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് മെയിൽ ഐഡിയുടെ പാസ് വേർഡ് കണ്ടെത്താനായി മൊബിന്റെ അടുത്ത ശ്രമം.

നാഗരാജു നൽകാൻ സാധ്യതയുള്ള പാസ്വേർഡുകൾ ഊഹിച്ച് അടിച്ചു നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. അവസാനവഴിയെന്ന നിലയിൽ പ്രതി നാഗരാജുവിന്റെ പഴയ മൊബൈൽ നമ്പർ പാസ്വേർഡ് ആയി അടിച്ച് നോക്കുകയാണ്. ഈ ശ്രമത്തിൽ വിജയിച്ച പ്രതിയ്‌ക്ക് നാഗരാജു നിൽക്കുന്ന സ്ഥലം മനസിലാവുകയും സുൽത്താനയുമായി നാഗരാജു പോകുമ്പോൾ പിന്തുടർന്ന് ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ച്ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഭർത്താവിനെ കൊല്ലരുതെന്ന് പറഞ്ഞ് സുൽത്താന സഹോദരന്റെ കാല് പിടിച്ചെങ്കിലും ഒരു ദയയുമില്ലാതെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here