കൊല്ലം: ആദ്യവിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹം, രണ്ടു പേരേയും അറിയിക്കാതെ മൂന്നാം വിവാഹത്തിന് വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാർ ചേർന്നു പിടികൂടി പൊലീസിനു കൈമാറി. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ് (38) കാഞ്ഞാവെളിയിൽ നിന്നും പിടികൂടിയത്.
ആദ്യ വിവാഹം മറച്ചു വച്ചായിരുന്നു രണ്ടാം വിവാഹം. നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടർന്നു വിവാഹം ഉറപ്പിച്ചു. ഇന്നലെ രാവിലെയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു.
ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്പി ഓഫിസിൽ പരാതി നൽകി. എസ്പിയുടെ നിർദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാർ ചേർന്നു അനിൽകുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.