റാസൽഖൈമ: യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി നഴ്സിന്റെ മരണത്തിനിടയാക്കിയത് തലക്കേറ്റ ഗുരുതര പരിക്ക്. റാക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ടിൻറു പോൾ ബുധനാഴ്ച്ച വൈകിട്ടോടെ മരിച്ചത്. അൽ ഹംറ റാക് മെഡിക്കൽ സെൻററിലെ നഴ്സായിരുന്നു ട്വിന്റു പോൾ. എറണാകുളം കൂവപ്പടി എടശ്ശേരി വീട്ടിൽ ഔസേഫ് പൗലോസ്-ആൻസി പൗലോസ് ദമ്പതികളുടെ മകളാണ്.
ചൊവ്വാഴ്ച പുലർച്ച റാക് ജെയ്സ് മലനിരയിൽനിന്ന് തിരികെ വരവേ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഭർത്താവ് കൃപാ ശങ്കർ, മക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസ്സുകാരൻ ആദിൻ ശങ്കർ, കൃപ ശങ്കറിൻറെ മാതാവ് സുമതിയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈദ് അവധി ദിനമാഘോഷിക്കാൻ ജബൽ ജെയ്സിലെത്തിയത്. ടിൻറു പോളും കുടുംബവും ജബൽ ജെയ്സിൽനിന്ന് മടങ്ങവേയായിരുന്നു അപകടം. സംഭവസ്ഥലത്ത് കുതിച്ചെത്തിയ റാക് പൊലീസ്-സിവിൽ ഡിഫൻസ്-ആംബുലൻസ് വിഭാഗം നടത്തിയ രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലക്ക് സാരമായ പരിക്കേറ്റതാണ് ടിൻറു പോളിൻറെ നില ഗുരുതരമാക്കിയത്. ഇവരെ സഖർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ടിൻറു പോളിൻറെ ആരോഗ്യ സ്ഥിതി മോശമാവുകയും ബുധനാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം റാക് ഉബൈദുല്ലാഹ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.