പൂന: ആർമിയുടെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് ലഫ്. കേണൽ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെയും ശിപായിയെയും സിബിഐ അറസ്റ്റ് ചെയ്തു. ലഫ്. കേണൽ വികാസ് റയ്സദ, ശിപായി അലോക്‌കുമാർ എന്നിവരാണു പിടിയിലായത്. ഇവരെ കോടതി 16 വരെ സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2012 ഡിസംബറിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെക്കൂടാതെ ഹവീൽദാർ സുശാന്ത് നഹക്, ശിപായി അലോകിന്‍റെ ഭാര്യ പ്രിയങ്ക കുമാർ എന്നിവരും കേസിലെ മുഖ്യപ്രതികളാണ്.
2021 ലെ മഹാരാഷ്ട്രയിലെ സൈനിക റിക്രൂട്ട്മെന്‍റ് നടപടികളുടെ ചുമതല ലഫ്. കേണൽ വികാസ് റയ്സദയ്ക്കും ഹവീൽദാറിനുമായിരുന്നു. പരീക്ഷയുടെ ഉത്തരങ്ങൾ കേണൽ വികാസ് റയ്സദ, ഹവീൽദാറിന്റെ ഭാര്യക്കും ശിപായിയുടെ ഭാര്യ പ്രിയങ്കയ്ക്കും മൊബൈലിൽ അയച്ചുകൊടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഉത്തരങ്ങൾ ലഭിച്ചതിനു പിന്നാലെ സെപ്റ്റംബർ ഏഴിന് ഹവീൽദാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം അരലക്ഷം രൂപയും പിന്നീട് 40,000 രൂപയും പ്രിയങ്ക അയച്ചുകൊടുത്തു. പ്രിയങ്കയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിരവധിപേർക്ക് ഉത്തരം കൈമാറിയതിന്റെ വിവരങ്ങൾ സിബിഐ സംഘത്തിനു ലഭിച്ചിരുന്നു.