സോൾ: രാജ്യത്ത് കൊറോണ വൈറസ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉത്തര കൊറിയ രഹസ്യമായി രാജ്യാന്തര സഹായം തേടിയതായി റിപ്പോർട്ട്. കൊറോണ വൈറസ് പ്രതിരോധത്തിന് ഉത്തര കൊറിയ അടിയന്തര സഹായം തേടി ലോകരാജ്യങ്ങളെ സമീപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെയ്സ് മാസ്കുകൾ, കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ എന്നിവയ്ക്കായി ദക്ഷിണ കൊറിയയിലെ ആശുപത്രികളിൽ നിന്നും സഹായ സംഘടനകളിൽ നിന്നും ഉത്തരകൊറിയ സഹായം തേടിയെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദം ഉത്തരകൊറിയ ആവർത്തിക്കുന്നു. ഉത്തരകൊറിയയിലെ നിരവധി സൈനികർ വൈറസ് ബാധയേറ്റ് മരണമടഞ്ഞതായി ചില രാജ്യാന്തര മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്ത് ഇതുവരെ കോവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിർത്തികൾ അടച്ചിട്ട് വൈറസ് പടരാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തതെന്നുമാണ് ഉത്തര കൊറിയയുടെ വിശദീകരണം. രാജ്യത്ത് ഇതുവരെ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് സാനിറ്ററി ഇൻസ്പെക്ഷൻ ബോർഡ് പ്രസിഡന്റ് പാക് മയോങ് സു ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യം വൈറസ് ചെറുക്കുന്നതിൽ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാർട്ടിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരകൊറിയ ഏകാധിപതി കിം ജോങ് ഉൻ മാർച്ച് ഒന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. ‘പകർച്ചവ്യാധി രാജ്യത്തേക്ക് കടന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’– കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയൻ വാർത്താ എജൻസി റിപ്പോർട്ട് ചെയ്തതിങ്ങനെ.
അതേസമയം, കൊറോണ ചെറുക്കുന്നതിന് സഹകരിക്കാനും നല്ല ബന്ധം നിലനിർത്താനും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കിം ജോങ് ഉന്നിന് കത്തയച്ചതായി ഉന്നിന്റെ സഹോദരി അവകാശപ്പെട്ടുവെന്ന വാർത്തകളുമുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്.
ഫെബ്രുവരി അവസാനം ഉത്തരകൊറിയയിൽ സൈനിക അഭ്യാസങ്ങൾ നടക്കുകയും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ ആരോഗ്യസംവിധാനം മതിയായ സൗകര്യങ്ങളില്ലാത്തതാണെന്നും, കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടാൽ അത് കൈകാര്യം ചെയ്യാൻ രാജ്യത്തിനു പ്രയാസമായിരിക്കുമെന്നുമാണ് രാജ്യാന്തര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്.