ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കോവിഡ് മൂലമല്ല മരിച്ചതെന്ന് ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടർത്തരുതെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
ഖുശ്ബുവിന്റെ വാക്കുകള്‍:
”കുറച്ച് ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണമെന്നാണ് മാധ്യമങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. മൂന്നു മാസം മുമ്പാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഗര്‍ കോവിഡ് ബാധിതനല്ല.
കോവിഡ് ബാധിച്ചാണ് സാഗര്‍ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതെ, നമ്മള്‍ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകര്‍ന്നുകൊണ്ടാകരുത്”.
അതേസമയം തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.
‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന വാർത്ത. മീനയുടെ ഭർത്താവ് സാഗർ ഇനിയിലിലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകൾക്കും വേണ്ടി പ്രാർഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറയ്ക്കാൻ വാക്കുകൾ കിട്ടുന്നില്ല’’എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.
‘‘നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു‘‘, എന്നായിരുന്നു ശരത് കുമാർ കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്ന വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.