മിഥുൻ പുല്ലുവഴി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ബാറുകളിൽ നിന്നും വിൽപ്പന നടത്തിയത്കണക്കറ്റ ജവാൻ മദ്യം. എറണാകുളം പാലക്കാട് ജില്ലകളിലെ മൂന്നു ബാറുകളിൽ നിന്നും വിൽപ്പന നടത്തിയ ജവാൻ മദ്യം പിടികൂടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
അങ്കമാലിയിലെ ബാറിൽ നിന്നും 50 ലിറ്റർ മദ്യവും പാലക്കാട് ജില്ലയിലെ ബാറിൽ നിന്നും 130 ലിറ്റർ മദ്യവും പിടികൂടിയിരുന്നു. ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമെ വാങ്ങാനും കൈയ്യിൽ സൂക്ഷിക്കാനും പാടുള്ളു എന്നാണ് നിയമം. പിടിക്കപ്പെട്ടവർ മദ്യം വാങ്ങിയ ബാറിൻ്റെ പേരുകൾ വെളിപ്പെടുത്തിയെങ്കിലും കേസ് ഒതുക്കുകയായിരുന്നു. ബാറുകളിലെ ഗോഡൗണുകളിൽ പരിശോധന നടത്താൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നതാണ് വാസ്തവം. പിടിക്കപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് അസാധു ആക്കുമെന്നതിനാൽ കേസ് ഒതുക്കുകയായിരുന്നു എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ലോക്ക് ഡൗണിനെ തുടർന്ന് ബാറുകളിൽ പാഴ്സൽ മാത്രമാക്കി വിൽപ്പന നിജപ്പെടുത്തിയതോടെ ബവ്റജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് മദ്യം വിൽക്കുന്നത്. ഇത് ബാറുകൾക്ക് വരുമാന നഷ്ടം വരുത്തി. അതോടെയാണ് കൂടുതൽ അളവിൽ മദ്യം വിൽക്കാൻ ബാറുടമകളെ പ്രേരിപ്പിച്ചത്.
അതേ സമയംസംസ്ഥാനത്ത് ബാറുകൾ തുറക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും.
ബാറുകളിലെ പാഴ്സൽ വിൽപന നിർത്തും. പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർ ഫെഡ് വഴിമാത്രമാക്കും. നിലവിൽ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിച്ചുവന്നിരുന്ന ബെവ്റിജസ് ഔട്ട്ലെറ്റുകളുടേയും കൺസ്യൂമർ ഫെഡുകളുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി മാറ്റി.
English summary
Jawan seized liquor from three bars in Ernakulam and Palakkad districts