കണ്ണൂർ: കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലെ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വാഹനത്തെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബിജെപിയുടെ ആരോപണം. എന്നാൽ വാടകയ്ക്ക് എടുത്ത വാഹനമാണ് യെച്ചൂരിക്ക് വേണ്ടി ഉപയോഗിച്ചതെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചത്. വിഷയത്തിൽ ഇടപെടാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പും.
സിപിഎം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ യാത്രാ ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിച്ചത് നിയമപരമായി തെറ്റാണെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടി എടുക്കുമെന്നും കണ്ണൂർ ആർടിഒ വ്യക്തമാക്കി.