പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട യുവാവാണ് പ്രഭുലാൽ പ്രസന്നൻ. ജന്മാ മുഖത്ത് പടർന്ന മറുകുമായുള്ള ആ ജീവിതം ഒരു പോരാട്ടമായിരുന്നു. ആ പോരാട്ടത്തിനിടെ മറ്റുള്ളവര്‍ക്ക് ധൈര്യം പകർന്നായിരുന്നു അയാളുടെ ജീവിതം. തന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവർക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് പ്രഭുലാൽ. കാൻസർ എന്ന പ്രതിസന്ധി ജീവിതം ദുഷ്കരമാക്കിയിരിക്കുന്നു. തോളിൽ വളരുന്ന ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ചികിത്സാചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്നും സഹായിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ അദ്ദേഹം പറയുന്നു.
‘‘ഇപ്പോൾ കോഴിക്കോട് എംവിആർ കാൻസർ സെന്ററിലാണ്. തോളിൽ കണ്ടെത്തിയ ട്യൂമറിന്റെ ചികിത്സയാണ്. രണ്ടുമാസമായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചു. ഒടുവിലാണ് ഇങ്ങോട്ട് വന്നത്. ട്യൂമർ അൽപം ഗുരുതരമാണ്. ഇപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. ഇമ്മ്യൂണൽ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറുമാസത്തെ കോഴ്സാണത്. രണ്ട് ഡോസ് മരുന്ന് വച്ച് ഒരുമാസം എടുക്കണം. അങ്ങനെ ആറുമാസം. രണ്ട് ലക്ഷത്തോളം രൂപ ഒരു ഡോസിന് ചെലവ് വരും. 24 ലക്ഷം രൂപയോളം മരുന്നിന് വേണം. പിന്നെ മരുന്ന് താമസം അടക്കം 35 ലക്ഷത്തോളം രൂപ വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഉള്ളതെല്ലാം ഇതിനോടകം ചെലവഴിച്ച് തീർന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം െകാണ്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ദയവായി സഹായിക്കണം’’ പ്രഭുലാൽ പറഞ്ഞു.