തിരുവനന്തപുരം കെ എസ് ഇ ബി ലിമിറ്റഡിന്റെ പുതുക്കിയ ബജറ്റിലും പുതിയ ബജറ്റിലും തെറ്റായ കണക്കെന്ന് ആരോപണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിലും പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിലും തെറ്റായ കണക്കുണ്ടെന്ന് ഇടത് അനുകൂല തൊഴിലാളി സംഘടനയുടെ നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ചെയർമാനും ഫിനാൻസ് ഡയറക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് നേതാക്കൾ.
ആരോപണം ഇങ്ങനെ
കെഎസ്ഇബി ലിമിറ്റഡിന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റും 22-23 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റും ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 14-03-2022ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ രേഖകള്‍ അംഗീകരിച്ചത്. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ താരീഫില്‍ നിന്നുള്ള വരുമാനം (അന്തർ സംസ്ഥാന വില്പന ഒഴികെ) 15,644 കോടി രൂപയായിരിക്കേ 2022-23 ൽ നിലവിലുള്ള താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി രൂപയാകുമെന്നാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. വരുമാനം ഇങ്ങിനെ പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇതനുസരിച്ച് കാണുന്നത്. വൈദ്യുതി വിതരണത്തില്‍ ഈ നിലയില്‍ വര്‍ദ്ധനവുണ്ടാകാതെ വരുമാനത്തില്‍ മാത്രം ഇങ്ങിനെ വര്‍ദ്ധനവുണ്ടാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല.